ദേശീയ ബഹുമാനം അളക്കപ്പെടേണ്ടത് സിനിമാശാലയിലോ ???

പ്രിയ സുഹൃത്തുക്കളെ....

      ബ്ലോഗിലേക്കുള്ള വരവിൽ എഴുതിയ തുടക്ക കുറിപ്പിന് ശേഷമുള്ള ആദ്യ എഴുത്താണിത്. ഇന്നലെ വന്ന ഒരു കോടതി വിധിയെയും,  ഇന്ന് പത്ര മാധ്യമങ്ങളിൽ കാണപ്പെട്ട ആ വിധിയുടെ വാർത്തയെയും പറ്റി ഒരു സിനിമാ ആസ്വാദകനെന്ന നിലയിലുള്ള  എന്റെ അഭിപ്രായമാണ് ഞാൻ ഇവിടെ പറയുന്നത്. ടീയെറ്ററിൽ ദേശീയ ഗാനം കേൾപ്പിക്കണമെന്നും,  ആദര സൂചകമായി വികലാംഗർ ഒഴികെയുള്ളവർ എഴുന്നേറ്റു നിൽക്കണമെന്നുമുള്ള കോടതി വിധിയെ ഒരിക്കൽ കൂടി മാറ്റി,  ദേശീയ ഗാനം ടീയെറ്ററിൽ നിർബന്ധമല്ല എന്ന തീരുമാനത്തിലേക്ക് കോടതി എത്തിയത് നല്ലൊരു വശമായാണ് ഞാൻ കാണുന്നത്.  ഈ മാറ്റം കുറച്ചുകൂടി നേരത്തെ എടുത്തിരുന്നെങ്കിൽ എന്ന്  മാത്രമേ ഇപ്പോൾ തോന്നുന്നുള്ളൂ. 2016 നവംബർ 30 നു കൊണ്ട് വന്ന വിധിക്ക് ഒരെത്തിനോട്ടത്തിനുള്ള  വേള 2018 വരേ നീളേണ്ടിയിരുന്നില്ല.....

   ഇപ്പോൾ കോടതി തിരിച്ചറിവിലേക്ക് എത്തിയത് ന്യായമായ വസ്തുതകൾ കണക്കിലെടുത്തുകൊണ്ടാണ് എന്നത് പ്രശംസനീയമായ കാര്യം തന്നെയാണ്.  ദേശഭക്തി അളക്കാൻ ദേശീയ ഗാനത്തിന്റെ സമയത്ത്  എഴുന്നെറ്റു നില്കുന്നത് കണക്കികെടുക്കാനാവില്ലെന്നതും,  ആരെയും ദേശഭക്തി കാണിക്കാൻ പ്രേരിപ്പിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചത് വാസ്തവം തന്നെയാണ്.  

ഒരു ദിവസം 3 സിനിമ കാണാൻ ഒരാൾ പോയാൽ അയാളെ ആ 3 വട്ടവും എഴുന്നേറ്റു നിർത്തിക്കുന്നത് ന്യായീകരിക്കാനാവുമോ....  ഇല്ല തന്നെ.  ദേശീയ ഗാനം പാടുമ്പോൾ ഉള്ളിൽ ദേശഭക്തിയോടെ ശ്രദ്ധിക്കുന്ന ഒരാൾ എഴുന്നേറ്റില്ലെങ്കിൽ അതിനെ രാജ്യസ്നേഹമില്ലായ്മ എന്ന് കരുതാനും കഴിയുകയില്ല. ദേശീയ ഗാനം പാടുന്ന വേളയിൽ എഴുന്നേൽക്കാത്ത  ഒരാളെ ദേശ നിന്ദയ്ക്ക് 3 വർഷം തടവ്  ലഭിച്ചാൽ അത് തീർത്തും കഠിനം തന്നെയായിരിക്കും. 

അന്തിമമായ തീരുമാനം ഈ മാസം 19 നു ഉണ്ടായേക്കാം.  എന്നിരുന്നാലും ദേശീയഗാനത്തെ അവഹേളിക്കാനുള്ള ഒരിടമാക്കി ടീയെറ്ററിനെ മാറ്റാതിരിക്കാൻ ദേശീയ ഗാനം ടീയെറ്ററിൽ കേൾപ്പിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.  ഞാൻ എന്റെ രാജ്യത്തെ ഇപ്പോഴും എപ്പോഴും സ്നേഹിക്കുന്നു,  ബഹുമാനിക്കുന്നു,  അനുസരിക്കുന്നു.

Comments